National
ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ലോക്സഭാ സെക്രട്ടേറിയറ്റിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ലോക്സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഗുരുതര ലംഘനമാണു പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആരോപിച്ചു.
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു രേഖാമൂലം പരാതി നല്കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ലോക്സഭയുടെ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് വളരെ ആശങ്കാജനകമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഫണ്ടും സുതാര്യമാണെന്ന് ഉറപ്പാക്കേണ്ട ചുമതല പാര്ലമെന്റിന്റേതും ജനപ്രതിനിധികളായ എംപിമാരുടേതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിഗൂഢമായ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിക്കുന്ന വന്‍തോതിലുള്ള ഫണ്ടുകള്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പേരിലുളള ഫണ്ടുകളെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ ഉത്തരം നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ കീഴിലുള്ള പിഎം കെയേഴ്സ്, ദുരിതാശ്വാസ, പ്രതിരോധ ഫണ്ടുകളുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ ചോദ്യങ്ങളും ചര്‍ച്ചകളും അനുവദനീയമല്ലെന്നും ലോക്സഭയിലെ ബിസിനസ് നടത്തിപ്പിന്റെ ഭാഗമല്ലെന്നുമാണ് ലോക്സഭാ സെക്രട്ടേറിയറ്റിനെ കഴിഞ്ഞ ജനുവരി 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതെന്ന് ഒരു ദേശീയമാധ്യമം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
പൊതുജനങ്ങളില്‍നിന്നു നേരിട്ടാണ് ഈ ഫണ്ടുകളിലേക്ക് തുക സമാഹരിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അതിനാല്‍ ലോക്സഭയിലെ ചട്ടങ്ങളിലെ ചട്ടം 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാര്യങ്ങളും അനുവദനീയമല്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനെ പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതായാണു പത്രറിപ്പോര്‍ട്ട്.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
Sports
ചൈന: ചൈനീസ് ടെന്നീസ് താരം പാംഗ് റെന്ലോംഗിന് 12 വർഷത്തെ വിലക്കും 110,000 ഡോളർ പിഴയും വിധിച്ചു. അഞ്ച് മാസത്തിനിടെ 22 മത്സരങ്ങളിൽ ഒത്തുകളി നടത്തിയതിനെ തുടർന്നാണ് വിലക്ക്.
ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയാണ് 25 കാരനായ പാങ് ലോവറിന് വിലക്ക് പ്രഖ്യാപിച്ചത്.
2024 മെയ് മുതൽ സെപ്റ്റംബർ വരെയാണ് ഒത്തുകളി നടന്നതെന്ന് ഐടിഐഎ പറഞ്ഞു. തുർക്കി, ഹോങ്കോംഗ്, ചൈന മെയിൻലാൻഡ് എന്നിവിടങ്ങളിൽ നടന്ന വിവിധ ഐടിഎഫ് ടൂർണമെന്റുകളിൽ പാങ് ഈ സമയം കളിച്ചു.
Sports
കോല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന് കടുത്ത ശിക്ഷ. 2027/28 സീസണ് വരെയുള്ള അടുത്ത രണ്ട് എഎഫ്സി ക്ലബ് മത്സരങ്ങളിൽനിന്ന് മോഹൻ ബഗാനെ അയോഗ്യരാക്കി.
സെപാഹാൻ എസ്സിയുമായുള്ള മത്സരത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാൻ താരങ്ങൾ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ ഡിസിപ്ലിനറി, എത്തിക്സ് കമ്മിറ്റി ഇന്നലെ ചേർന്ന യോഗത്തിലാണ് നടപടി. വിലക്കിന് പുറമെ ക്ലബ് 100,729 ഡോളർ പിഴയായും നൽകണം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ ഇറാനിലേക്ക് പോകാൻ തയാറാകാതിരുന്നത്.
തുടർച്ചയായ രണ്ടാം വർഷമാണ് സമാനമായ കാരണങ്ങളാൽ മോഹൻ ബഗാൻ എഎഫ്സി ചാന്പ്യൻസ് ലീഗ് ടുവിൽ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ സീസണിൽ ട്രാക്ടർ എഫ്സിക്കെതിരായ മത്സരത്തിൽനിന്നും ക്ലബ് പിന്മാറിയിരുന്നു.